വ്യവസായികളെ ഭീഷണിപ്പെടുത്തല്‍ സര്‍ക്കാര്‍ നിലപാടല്ല: നോക്കുകൂലി ഒരു കാരണവശാലും വാങ്ങാന്‍ പാടില്ലെന്നും വി ശിവൻകുട്ടി.
ചവറ സംഭവം ശ്രദ്ധയില്‍പെട്ടിട്ടില്ല. ശ്രദ്ധയില്‍പെട്ടാല്‍ ആവശ്യമായ നടപടി എടുക്കുമെന്നും വിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി. ഒരു വ്യവസായിയെയും ഭീഷണിപ്പെടുത്തരുതെന്നും അതാണ് സര്‍ക്കാര്‍ നിലപാട്.

വ്യവസായികള്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാരിനുള്ളത്. വ്യവസായികള്‍ക്ക് എല്ലാ സൗകര്യവും ഉറപ്പാക്കും. നോക്കുകൂലി ഒരു കാരണവശാലും അനുവദിക്കില്ല. സ്‌കൂള്‍ തുറക്കുന്നതിനെകുറിച്ച്‌ ഒരു ആശങ്കയില്ലെന്നും മന്ത്രി പറഞ്ഞു. അന്തിമ മാര്‍ഗനിര്‍ദേശം അടുത്ത ആഴ്ച തന്നെ പുറത്തിറക്കും. സൂക്ഷമ വിവരങ്ങള്‍ അടക്കം പരിശോധിച്ചാണ് സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം സ്വീകരിച്ചത്. വിമര്‍ശനങ്ങളില്‍ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊല്ലം ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജു വ്യവസായിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

സിപിഎം രക്തസാക്ഷി സ്‍മാരക നിർമ്മാണത്തിന് പണം നൽകിയില്ലെങ്കിൽ വ്യവസായ സ്ഥാപനത്തിന് മുന്നിൽ കൊടികുത്തുമെന്നായിരുന്നു ഭീഷണി. പാർട്ടിക്ക് രക്തസാക്ഷി സ്മാരകം പണിയാൻ പതിനായിരം രൂപ തരണം. അല്ലെങ്കില്‍ 10 കോടി ചെലവിട്ട് നിർമ്മിച്ച കൺവെൻഷൻ സെന്‍ററിന് മുന്നിൽ പാർട്ടി കൊടി കുത്തുമെന്നാണ് ബിജു, വ്യവസായി ഷാഹി വിജയനെ ഭീഷണിപ്പെടുത്തിയത്. സിപിഎം നേതാവിന്‍റെ ഭീഷണിക്ക് പിന്നാലെ വില്ലേജ് ഓഫീസർ കൺവെൻഷൻ സെന്‍ററിലെത്തി ഭൂമി പരിശോധനയും നടത്തി.