പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.



മിന്നുന്ന വിജയത്തിളക്കത്തിൽ പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രശസ്ത പഞ്ചാബി ഹാസ്യ താരവും ആം ആദ്മി പാർട്ടി നേതാവുമായ ഭഗവന്ത് മാൻ അധികാരമേറ്റു. പതിവിന് വിപരീതമായി നവാൻഷഹർ ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങിന്റെ പൂർവ്വിക ഗ്രാമമായ ഖത്കർ കാലാനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളും ചടങ്ങിൽ പങ്കെടുത്തു. ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരും സത്യപ്രതിജ്ഞക്ക് സാക്ഷിയാകാൻ എത്തി. താൻ എല്ലാവരുടെയും മുഖ്യമന്ത്രിയാകും എന്ന് സത്യപ്രതിജ്ഞക്ക് ശേഷം മാൻ പറഞ്ഞു. അഴിമതി തുടച്ചുനീക്കും. തൊഴിലവസരങ്ങൾ സൃഷ്ടിക്കും -കൂപ്പുകൈകളോടെ മാൻ പറഞ്ഞു.


ടെലി വോട്ടിംഗിലൂടെയാണ് ഭഗവന്ത് മാനെ എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിൽ 117 അംഗ പഞ്ചാബ് നിയമസഭയിൽ എ.എ.പി 92 സീറ്റുകൾ നേടി. ധുരി നിയമസഭാ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി ദൽവീർ സിംഗ് ഗോൾഡിയെ 58,206 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് മാൻ വിജയിച്ചത്.